വർഷം 2006 , ഏപ്രിൽ മാസം . എൻട്രൻസ് എക്സാംന്റെ കോച്ചിംഗ് കഴിഞ്ഞ് വൈകീട്ടുള്ള ബസ്സിൽ തൃശ്ശൂരിൽ നിന്ന് വീട്ടിലേക്ക് വരുകയാണ്. ഒന്നര മണിക്കൂർ യാത്രയുണ്ട്. സാധാരണ പോലെ ബസിൽ നല്ലൊരു പാട്ടും വച്ചിട്ടുണ്ട്. വടക്കേ സ്റ്റാൻഡിൽ നിന്നും ബസ് എടുത്തു കഴിഞ്ഞാൽ ഇഴഞ്ഞിഴഞ്ഞെ കുറച്ചു ദൂരം പോവുകയുള്ളു. അങ്ങനെ മെല്ലെ ബസ് പടൂക്കാടെത്തി. ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നു. ഞാൻ മെല്ലെ ഒന്ന് മയങ്ങാൻ തല ചായ്ച്ചു വച്ചു. പെട്ടെന്നാണ് ഒരു ഭീകരമായ പൊട്ടിത്തെറി ഉണ്ടായത്. കാത് അലച്ചു പോയി. ബസിലെ പാട്ട് നിന്ന് പോയി. എന്താണെന്നു ആർക്കും മനസ്സിലായില്ല. എല്ലാവരും ചുറ്റും നോക്കുന്നുണ്ട്. ഒരാൾ വിളിച്ചു പറഞ്ഞു എവിടെന്നോ പുക ഉയരുന്നുണ്ടെന്ന്. ഞാൻ ഇരുന്ന വശത്ത് അങ്ങകലെ പുക ഉയരുന്നു. കണ്ടക്ടർ ബെല്ലടിച്ചു ബസ് മുന്നോട്ടെടുത്തു. കടകളിലും മറ്റും നിൽക്കുന്ന ആളുകൾ പുക വരുന്ന സ്ഥലത്തേക്ക് ഓടുന്നു. തൊട്ടടുത്തുള്ള ഒരു ജ്വല്ലറി യുടെ ചില്ല് തവിട് പൊടിആയിരുക്കുന്നു. വീട്ടിൽ എത്തിയപ്പോൾ ന്യൂസ് സ്ക്രോൾ തുടങ്ങിയിരുന്നു. തൃശൂർ പൂരത്തിന്റെ വെടിക്കോപ്പ് നിർമ്മാണ ശാല തീപിടിച്ചു കത്തി നശിച്ചു. അവിടെ ഉണ്ടായിരുന്ന 20 പേരും മരിച്ചു . അന്നത്തെ മേഖല ഐ ജി ശ്രീ രേഖയോ മറ്റോ വന്ന് ചിതറിയ ശരീരഭാഗങ്ങൾ പെറുക്കി എടുത്ത കാഴ്ച ഇപ്പോഴും മറക്കാൻ പറ്റാത്തതാണ്.
2016 ഏപ്രിൽ മാസം . 10 വര്ഷങ്ങള്ക്ക് ശേഷം പത്തു മടങ്ങ് നാശം വിതച്ചു മറ്റൊരു വെടിക്കെട്ട് അപകടം. നമ്മൾ ഒന്നും പഠിച്ചിട്ടില്ലായിരുന്നു 20 പേരുടെ മരണത്തിൽ നിന്നും. ഒന്നും . ഇനിയും നമ്മൾ പഠിക്കാൻ ഉദ്ദേശമില്ല എന്ന് തന്നെയാണ് വെടിക്കെട്ടിന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സംസാരിക്കുന്ന സ്വരങ്ങൾ വിളിച്ചു പറയുന്നത്. നമ്മൾ പഠിക്കരുത് ഒന്നും, നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് ഇത് പോലെ അപകടം പറ്റും വരെ...